നിവിം(പ്രവാചകന്മാർ)

നിവിം(പ്രവാചകന്മാർ)

നിവിം അഥവാ പ്രവാചകന്മാരുടെ പുസ്തകങ്ങൾ ഇസ്രയേല്യർ രാജഭരണത്തിനു കീഴിൽ കേന്ദ്രീകരിക്കപ്പെടുന്നതും പിന്നീട് രണ്ട് വിഭാഗങ്ങളായി തിരിയുന്നതും രാജാക്കന്മാരുടെയും ജനങ്ങളുടെയും ഇടയിലേക്ക് ദൈവത്തിന്റെ വിധി നടപ്പാക്കുവാൻ പ്രവാചകന്മാർ എത്തുന്നതും വിവരിക്കുന്നു. ഇസ്രയേല്യരെ അസീറിയക്കാരും യഹൂദ്യരെ ബാബിലോണിയക്കാരും കീഴടക്കുന്നതോടെയാണ് പ്രവാചകന്മാരുടെ പുസ്തകങ്ങൾ അവസാനിക്കുന്നത്. യഹൂദ പാരമ്പര്യമനുസരിച്ച് നിവിം എട്ടു ഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു.
വലിയ പ്രവാജകന്മാര്‍
  • 1ജോഷ്വ (യോശുവ)
  • 2ന്യായാധിപന്മാർ
  • 3സാമുവേൽ (ശാമുവൽ)
  • 4രാജാക്കന്മാർ
  • 5ഏശയ്യാ
  • 6ജെറമിയ (യിരേമ്യാവു,)
  • 7എസെക്കിയേൽ
  • 8ചെറു പ്രവാചകന്മാർ


  • ജോഷ്വ (യോശുവ)

    എബ്രായബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസമുച്ചയത്തിലേയും ആറാമത്തെ ഗ്രന്ഥമാണ് ജോഷ്വയുടെ പുസ്തകം. എബ്രായബൈബിളിലെ ചെറിയപ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണിത്. ഈജിപ്തിൽ നിന്നുള്ള വിമോചനത്തിലും മരുഭൂമിയിൽ നാല്പതു വർഷം നീണ്ട അലച്ചിലിലും നേതൃത്വം വഹിച്ച മോശെയുടെ മരണത്തിനും അദ്ദേഹത്തിന്റെ പിൻഗാമിയായ ജോഷ്വയുടെ മരണത്തിനും ഇടയ്ക്കുള്ള കാലസന്ധിയിൽ, 'വാഗ്ദത്തഭൂമി'-യായ കാനാൻ ദേശത്തിന്മേൽ ആധിപത്യം സ്ഥാപിക്കാൻ ജോഷ്വയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തുന്ന ശ്രമത്തിന്റെ കഥയാണ് ഈ കൃതിയുടെ ഉള്ളടക്കം.
    കർതൃത്ത്വം

    ബാബിലോണിയൻ താൽമൂദിൽ രേഖപ്പെടുത്തിയിട്ടുള്ളതും ക്രി.വ. മൂന്നാം നൂറ്റാണ്ടോളം പഴക്കമുള്ളതുമായ ഒരു പാരമ്പര്യം അനുസരിച്ച്, ജോഷ്വയുടെ പുസ്തകത്തിന്റെ കർത്താവ് ജോഷ്വ തന്നെ ആണെങ്കിലും ആവഴിക്കുള്ള സൂചനയൊന്നും ഗ്രന്ഥത്തിൽ കാണുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ മിക്കവാറും പണ്ഡിതന്മാർ ഇതിനെ കണക്കാക്കുന്നത്, നിയമാവർത്തനപ്പുസ്തകം, ന്യായാധിപന്മാരുടെ പുസ്തകം, സാമുവേൽ ഒന്നും രണ്ടും പുസ്തകങ്ങൾ, രാജാക്കന്മാർ ഒന്നും രണ്ടും പുസ്തകങ്ങൾ എന്നിവ അടങ്ങുന്ന "നിയമാവർത്തകചരിത്ര" പരമ്പരയിലെ (Deuteronomistic History) രണ്ടാം ഗ്രന്ഥമായാണ്. [1] "നിയമാവർത്തകചരിത്ര" സിദ്ധാന്തം 1943-ൽ മുന്നോട്ടു വച്ച മാർട്ടിൻ നോർത്തിന്റെ അഭിപ്രായത്തിൽ, ആ ചരിത്രപരമ്പരയെ ജോഷ്വയുടെ പുസ്തകം പോലുള്ള ഗ്രന്ഥങ്ങളായി തിരിച്ചത് പിന്നീടാണ്.[1]നിയമാവർത്തക ചരിത്രത്തിന്റെ കർത്താവോ കർത്താക്കളോ, ബാബിലോണിലെ പ്രവാസത്തിനു മുൻപ് ക്രി.മു. ഏഴാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ യെരുശലേമിൽ രാജാവായിരുന്ന ജോസിയായുടെ കാലത്തോ, പ്രവാസകാലത്തോ, രണ്ടുകാലങ്ങളിലുമായോ രചന നിർവഹിച്ചിരിക്കാമെന്ന അഭിപ്രായമാണ് ഇപ്പോൾ പൊതുവേ നിലവിലുള്ളത്.[2] അതേസമയം ജോഷ്വയുടെ പുസ്തകം പലയിടങ്ങളിലും നിയമാവർത്തകചരിത്ര സിദ്ധാന്തവുമായി ചേർന്നുപോകാത്തതിനാൽ അതിന്റെ ഗണ്യമായ ഭാഗങ്ങൾ ബാബിലോണിലെ പ്രവാസത്തിനു ശേഷമുള്ള പൗരോഹിത്യസംശോധയിൽ രൂപപ്പെട്ടതായും കരുതപ്പെടുന്നു.[2] നിയമാവർത്തകചരിത്ര പരമ്പരയിലെ ഗ്രന്ഥങ്ങൾ സ്വതന്ത്രമായി രൂപപ്പെട്ടതാണെന്നും ആ പരമ്പരയുടേതിൽ നിന്നു ഭിന്നമായ നിലപാടുകളും വ്യഗ്രതകളും ഉള്ള ഒരു സ്വതന്ത്ര ജോഷ്വ പാരമ്പര്യം പിന്നീട് നിയമാവർത്തക ചരിത്രപാരമ്പര്യത്തിന്റെ ഭാഗം ആയിത്തീരുകയാണുണ്ടായതെന്നുമുള്ള വാദവും നിലവിലുണ്ട്.


    ഘടന
    ഈ പുസ്തകത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം:
  • വഗ്ദത്തെദേശത്തെ പ്രവേശനം (1:1-5:12)
  • ദേശം ആക്രമിച്ചു കീഴടക്കുന്നത് (5:13-12:24)
  • ഗോത്രങ്ങൾക്കിടയിൽ ദേശത്തെ വിഭജിക്കുന്നത് (13:1-21:45)
  • ദേശാധിപത്യവും യഹോവയോടുള്ള വിശ്വസ്ഥതയും ആയുള്ള ബന്ധം (22:1-24:33)[4]

  • സാഹിത്യരൂപങ്ങളും വിഷയങ്ങളും ജോഷ്വയിൽ പ്രധാനമായി പരിഗണിക്കപ്പെടുന്ന വിഷയങ്ങൾ ഇവയാണ്:

    ഒരു കേന്ദ്രദേവാലയത്തെ ആശ്രയിച്ച് യഹോവയ്ക്കു മാത്രമുള്ള ആരാധന - ഇതിലെ ആരാധനാലയം സീലോയിലാണ്; വിശുദ്ധയുദ്ധം - ഇസ്രായേല്യർ ആല്ലാത്തവരുടെ ഉന്മൂലനാശം യഹോവയുടെ കല്പനയായി ചിത്രീകരിച്ചിരിക്കുന്നു; വിശുദ്ധ ഭൂമി - യഹോവയുടെ ദാനമായ കാനാൻ ദേശം യഹോവ തനിക്കിഷ്ടമുള്ളവർക്കു നൽകുന്നു. പുറപ്പാട് - ചെങ്കടൽ കടന്നുപോന്നതിനെ അനുസ്മരിപ്പിക്കുന്ന വിധം യോർദ്ദാൻ നദി കടന്ന ജോഷ്വ, പുറപ്പാടിനെ അനുകരിക്കുന്നു: ഇസ്രായേലിനുള്ള വാഗ്ദാനത്തിന്റെ പൂർത്തീകരണം ജോഷ്വയിലാണ് സംഭവിച്ചത്. യഹോവയോടുള്ള വിശ്വസ്ഥത - ദേശത്തിനുള്ള അവകാശം, വിശ്വസ്ഥത പുലർത്താമെന്ന വ്യവസ്ഥയിലാണ്.[2] ദേശത്തിന്മേൽ ഇസ്രായേൽ ജനത്തിനുള്ള അവകാശം സ്ഥാപിച്ചെടുക്കാൻ യഹോവ നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് ജോഷ്വ.[5] ഇസ്രായേൽ ജനം വാഗ്ദത്ത ദേശത്ത് എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിന്റെ ചിത്രവും അതിൽകാണാം: നിയമാവർത്തനത്തിൽ മോശെ വഴി ലഭിച്ച കല്പനകൾ പിന്തുടർന്ന് ഏകദേവാലയത്തിലെ ദേവാരാധനയിലും ഒരുമയോടെയുള്ള യുദ്ധത്തിലും ഉടമ്പടിപ്രകാരം ഏകനേതാവിന്റെ കീഴിൽ ഒന്നിച്ചുനിൽക്കുന്ന 12 ഗോത്രങ്ങളാണവർ. ”മുന്നേ ഒരു പക്ഷേ കല്പിതകഥകളായി വേറിട്ടു നിന്നിരുന്ന ഖണ്ഡങ്ങൾ സംയോജിച്ച്, നിയമാവർത്തക രചയിതാക്കളുടെ ദൈവശാസ്ത്രമുദ്ര പതിഞ്ഞ ഏകരൂപമായ ആഖ്യാനമായി മാറിയ ഈ കൃതിയുടെ" മുഖ്യ വിഷയങ്ങളിൽ ഒന്ന് കല്പനകളോടുള്ള വിശ്വസ്ഥതയാണ്.

    'ജോഷ്വ'-യുടെ നിയമാവർത്തക രചയിതാക്കൾ അവരുടെ ദൈവശാസ്ത്രലക്ഷ്യങ്ങൾ സാധിക്കാൻ വിശദീകരണകഥകൾ (etiological narratives) ലോഭമില്ലാതെ ഉപയോഗിക്കുന്നു. ഇത്തരം കഥകൾ ബൈബിളിലെ മറ്റേതൊരു പുസ്തകത്തിലും ഉള്ളതിനേക്കാൾ ഏറെ ജോഷ്വയിലുണ്ട്. അവയിൽ പന്ത്രണ്ടെണ്ണം, കഥയിൽ പറഞ്ഞ കാര്യം "ഇന്നേവരെ" (to this day) നിലനിൽക്കുന്നു എന്ന അവകാശവാദത്തിലാണ് സമാപിക്കുന്നത്.[8]. ജെറീക്കോയിലെ യുദ്ധത്തിന്റെ കഥ തന്നെ ആ നഗരത്തിലെ നഷ്ടശിഷ്ടങ്ങളുടേയും ദൈവത്തിന് അവകാശപ്പെട്ടതായി പറയപ്പെട്ട ആ സ്ഥലത്ത് നിർമ്മാണപ്രവർത്തനം നടത്തുന്നതിനുണ്ടായിരുന്ന വിലക്കിന്റേയും വിശദീകരണമായി മാറുന്നു. അതുപോലെ കാനാനിയ വേശ്യയായ റേഹാബിന്റെയും (ജോഷ്വ 6:25) ഇസ്രായേൽക്കാരെ കബളിപ്പിച്ച് ജീവൻ രക്ഷിച്ച ഗിബയോണികളുടേയും മറ്റും കഥകൾ, ദേശത്ത് ഇസ്രായേല്യരല്ലാതെ ഉണ്ടായിരുന്നവരെയെല്ലാം ഉന്മൂലനം ചെയ്യണം എന്ന കല്പന ഉണ്ടായിരിക്കെ, യഹോവയെ ആരാധിക്കുന്ന ഒട്ടേറെ അന്യജാതിക്കാർ നിലനിന്നതെങ്ങനെ എന്നതിന്റെ വിശദീകരണമായി കണക്കാക്കാം. 'അയി' നഗരത്തിന് 'നാശനഷ്ടങ്ങൾ' എന്നു ഹീബ്രൂവിൽ അർത്ഥമുള്ള ആ പേരു കിട്ടിയതെങ്ങനെ; ജോർദ്ദാൻ നദിക്കരെ ഗിൽഗാലിൽ 12 കല്ലുകൾ വന്നതെങ്ങനെ (ജോഷ്വ 4); ഒരു ഗുഹയുടെ മുഖം വൻപാറകൾ ചേർന്നു മറഞ്ഞതെങ്ങനെ(ജോഷ്വ 10); എന്നൊക്കെയുള്ളതിന്റെ വിശദീകരണങ്ങളാണ് .


    ന്യായാധിപന്മാരുടെ പുസ്തകം

    എബ്രായബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് ന്യായാധിപന്മാരുടെ പുസ്തകം. അതിന്റെ മൂലം എബ്രായഭാഷയിലാണ് എഴുതപ്പെട്ടത്. ഇസ്രായേൽ ജനത ഈജിപ്തിനിൽ നിന്നുള്ള പ്രയാണത്തിനൊടുവിൽ കാനാൻ ദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിനും ഇസ്രായേലിലെ രാജവംശത്തിന്റെ സ്ഥാപനത്തിനും ഇടക്കുള്ള കാലത്തെ ചരിത്രമാണ് അതിന്റെ വിഷയം. ഇസ്രായേലിന് രാജാക്കന്മാരോ, സർവ്വസമ്മതരായ ജനനേതാക്കളോ ഇല്ലാതിരുന്നതിനാൽ ഒരോരുത്തനും തനിക്ക് ഇഷ്ടമുള്ളതു ചെയ്തിരുന്ന കാലമായിരുന്നു അത്.അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ നേതൃത്വഗുണവും ധൈര്യവും പ്രകടിപ്പിച്ച ഗോത്രവീരന്മാരായിരുന്നു ഈ കൃതിയിലെ രക്ഷകരായ "ന്യായാധിപന്മാർ".


    പന്ത്രണ്ടു പേർ
    ഓത്ത്നിയേൽ, എഹൂദ്, ഷംഗാർ, ദബോറ-ബാറക്ക്, ഗിദയോൻ, തോല, ജായിർ, ജഫ്‌താ, ഇബ്സാൻ, ഏലോൻ, അബ്ദോൻ, സാംസൺ എന്നിങ്ങനെ 12 ന്യായാധിപന്മാരുടെ കഥയാണ് ഈ രചനയിൽ ഉള്ളത്. ഇവരിൽ ഏറ്റവും പ്രശസ്തരായത് ദേബോറ, ഗിദയോൻ, ജഫ്‌താ, അവസാനമായി ചിത്രീകരിക്കപ്പെടുന്ന സാംസൺ എന്നിവരാണ്. ബൈബിൾ ചരിത്രത്തിലെ പേരെടുത്ത വനിതകളിൽ ഒരാളായ പ്രവാചിക ദബോറ ന്യായാധിപത്യം നടത്തിയത്, യോദ്ധാവായ ബാറക്കിനൊപ്പമാണ്.[൧] കാനാനിയ സൈന്യത്തിനെതിരെ നേടിയ ഉജ്ജ്വല വിജയത്ത് തുടർന്ന് ദബോറ പാടിയ സ്തോത്രഗീതം ബൈബിളിലെ ഏറ്റവും പുരാതനമായ കവിതകളിൽ ഒന്നായി കരുതപ്പെടുന്നു.കാഹളങ്ങളും തീപ്പന്തങ്ങളും മാത്രമേന്തിയ 300 യോദ്ധാക്കളെ നയിച്ച് മിദ്യാങ്കാരെ തോല്പിക്കുകയാണ് ഗിദയോൻ ചെയ്തത്. അമ്മോനിയർക്കു മേൽ തന്നെ വിജയിയാക്കിയാൽ, മടങ്ങിയെത്തുമ്പോൾ കാണാൻ വീട്ടിൽനിന്ന് ആദ്യം ഇറങ്ങി വരുന്നയാളെ ബലിയായി അർപ്പിക്കാമെന്ന് യഹോവയോട് ചെയ്ത വാഗ്ദാനം നിറവേറ്റാൻ നൃത്തവാദ്യങ്ങളുമായി വന്ന സ്വന്തം മകളെ ബലികഴിക്കേണ്ടി വരുകയെന്ന ദൗർഭാഗ്യം സംഭവിച്ചത് ന്യായാധിപനായ ജഫ്‌തായ്കാണ്. തന്റേടിയും, തെമ്മാടിയും കാമുകനും ദുരന്തനായകനും ഒക്കെയായി പ്രത്യക്ഷപ്പെടുന്ന സാംസണോളം (Samson) പേരെടുപ്പുള്ളതായി ന്യയാധിപരിൽ ആരുമില്ല.
    പിന്തുടർച്ചാക്രമം വെവ്വേറേ ഗോത്രങ്ങൾക്കു നേതൃത്വം വഹിച്ചവരാണ് എന്നാണ് കരുതേണ്ടതെങ്കിലും മുഴുവൻ ഇസ്രായേലിനേയും പശ്ചാത്തലമാക്കിയാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ഥ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഒരുകൂട്ടം പുരാതന ഗോത്രവീരന്മാരുടേയും അവരുടെ കാലത്തിന്റേയും കഥയാണ് ഈ രചനയിൽ ഉള്ളതെന്നു പറയാം. ഗ്രന്ഥത്തിലെ വീരനായകന്മാരായ ന്യായധിപന്മാർക്കിടയിലെ പിതുടർച്ചാക്രമം നിശ്ചയിക്കുക സാദ്ധ്യമല്ല. കൃതിയിൽ കാണുന്ന സമയരേഖ, സംശോധകന്മാർ കൃത്രിമമായി നിർമ്മിച്ചതാണെന്നേ കരുതാനൊക്കൂ. മൊത്തം ന്യായാധിപന്മാരുടെ സംഖ്യ, ഇസ്രായേൽ ഗോത്രങ്ങളുടെ എണ്ണമായ 12 തന്നെയാണെന്നുള്ളതും സംശോധകന്മാരുടെ ഇടപെടലിന്റെ ഫലമായിരിക്കാം.
    കുറിപ്പുകൾ ൧ ^ ദബോറ-ബാറക്കുമാരെ ഒന്നായി എണ്ണുന്നതു കൊണ്ടാണ് ന്യായാധിപന്മാരുടെ സംഖ്യ 12 ആയിരിക്കുന്നത്.

    No comments:

    Post a Comment